''2004 ജൂണ്‍ 15ന് ഇശ്‌റത്ത് ജഹാന്‍, മലയാളിയായ ജാവീദ് ശെയ്ഖ്(പ്രാണേഷ്‌കുമാര്‍), പാക്ക് പൗരന്‍മാരെന്ന് പറയപ്പെടുന്ന അംജദ് അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവരെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വധിക്കാനെത്തിയ ലഷ്‌കര്‍ ഇ തൊയിബ ഭീകരന്‍ എന്നാരോപിച്ച് ഗുജറാത്ത് പോലിസ് വധിച്ചു. 2009ല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി തമങും 2011 നവംബര്‍ 21ന് കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘവും വ്യാജ ഏറ്റുമുട്ടലിലൂടെയാണ് നാലുപേരെയും വധിച്ചതെന്ന് കണ്ടെത്തി. മകനെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് കോടതിയും കണ്ടെത്തിയതോടെ ഒരു നീണ്ടകാലമത്രയും സമൂഹത്തിന് പിന്നില്‍ പേറി നടന്ന 'തീവ്രവാദിയുടെ പിതാവ് എന്ന' വിളിപ്പേരിന് അറുതിയായ സന്തോഷത്തിലാണ് പ്രാണേശ്കുമാറിന്റെ പിതാവ് ആലപ്പുഴ ജില്ലയിലെ താമരക്കുളം പഞ്ചായത്തിലെ കൊട്ടകശേരി എന്ന കൊച്ചു ഗ്രാമത്തില്‍ താമസിക്കുന്ന മണലാടി തെക്കതില്‍ ഗോപിനാഥന്‍പിള്ള. നീതിയ്ക്ക് വേണ്ടി ഒരു നീണ്ടകാലത്തോളം നടത്തിയ പോരാട്ടങ്ങളെ കുറിച്ചും മകനെ കുറിച്ചും ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഈ വൃദ്ധന്‍''
റിപോര്‍ട്ട്-സുധീര്‍ കെ ചന്ദനത്തോപ്പ്
'തീവ്രവാദിയുടെ' അച്ഛന്‍
നിങ്ങളുടെ മകന്‍ ഒരു കരുത്തന്‍ തന്നെയാണ്, മൂന്ന് പോലിസുകാരെയല്ലേ ഒറ്റയടിയ്ക്ക് ഇടിച്ചിട്ടത്. അവള്‍ക്ക് (ഇശ്‌റത്ത് ജഹാന്) നേരെ പോലിസുകാരന്‍ അതിക്രമം തുടര്‍ന്നപ്പോഴാണ് അവന്‍ പ്രതികരിച്ചത്. എന്നാല്‍ അവന്റെ ചെറുത്ത് നില്‍പ്പ് വക വയ്ക്കാതെ വീണ്ടും അവള്‍ക്ക് നേരെ പോലിസുകാരന്‍ അതിക്രമം തുടര്‍ന്നതോടെയാണ് അവന്‍ അവരെ മര്‍ദിക്കാന്‍ തുനിഞ്ഞു. പക്ഷേ അവര്‍ ഒരുപാട് പേരുണ്ടായിരുന്നു. അവര്‍ അവനെ തല്ലി അവശനാക്കി. കൈ അടിച്ചൊടിച്ചു. ഇതിന് ശേഷം വലിച്ചിഴച്ച് കൊണ്ടുപോയി കൊലപ്പെടുത്തി. പിന്നീട് കാറിലാക്കി അഹമ്മദാബാദിലെ ഹിമാത്ത് നഗര്‍ ഹൈവേയിലുള്ള കോട്ടാര്‍പൂര്‍ വാട്ടര്‍ വര്‍ക്‌സിലെത്തിച്ച ശേഷം നിറയൊഴിച്ചു. മര്‍ദ്ദനസമയത്ത് ഒരു മുതിര്‍ന്ന എ.ടി.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞ കാര്യങ്ങള്‍ തന്റെ ചാരുംമൂട്ടിലുള്ള വീടിന്റെ ഉമ്മറത്തിരുന്ന് വെളിപ്പെടുത്തുമ്പോള്‍ ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രാണേശ്കുമാറിന്റെ പിതാവ് ഗോപിനാഥന്‍പിള്ള ആത്മസംതൃപ്തിയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലിസുകാരന്‍ തന്നോട് പറഞ്ഞ രഹസ്യം തുറന്ന് പറയുമ്പോള്‍ ഇക്കാലമത്രയും കേസിന്റെ പൊല്ലാപ്പുകളും മറ്റും മൂലം മറച്ചുവച്ചത് വെളിപ്പെടുത്താന്‍ കഴിഞ്ഞുവെന്ന ആത്മ സംതൃപ്തി.
മരണത്തിന് മുമ്പൊരു യാത്ര
പ്രാണേഷ്‌കുമാര്‍ (ജാവേദ് ശെയ്ഖ്) കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് എന്റെ അടുത്തെത്തിയിരുന്നു. തനിച്ചായിരുന്നില്ല ഭാര്യ സാജിദാ ഷേക്കും മക്കളും ഒപ്പമുണ്ടായിരുന്നു. ഇവിടെ തങ്ങിയ ശേഷം തിരികെ പോകുമ്പോള്‍ പറമ്പില്‍ നിന്നും കുറച്ച് തേങ്ങ, ഇളനീര്‍്, കുരുമുളക്, കൈതച്ചക്ക, കരിക്ക വെട്ടികുടിക്കാനായി ഒരു കത്തിയും കൊണ്ടുപോയിരുന്നു. ചെറുമക്കള്‍ക്ക് കരിക്ക് നല്ല ഇഷ്ടമായിരുന്നു. എന്നാല്‍ വീട്ടില്‍ നിന്നും കൊണ്ടുപോയ സാധനങ്ങളെല്ലാം പിന്നീട് ഗുജറാത്ത് പോലിസിന്റെ മറിമായത്തില്‍ സ്‌ഫോടക വസ്തുക്കളായി മാറി.(ഇളനീര്‍ ബോംബും, കുരുമുളക് സ്‌ഫോടക വസ്തുക്കളുമായി വ്യാജ ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ വന്‍സാരെ കണ്ടെത്തിയിരുന്നു). പോകുംവഴി സഹോദരിയുടെ വീട്ടില്‍ കയറിയിരുന്നു. അഹമ്മദ് നഗറിലെത്തിയപ്പോള്‍ തന്റെ നീല ഇന്റിക്ക കാറിന്റെ ടയര്‍ പഞ്ചറായി. കുട്ടികളേയും ഭാര്യയേയും വീട്ടിലാക്കിയ ശേഷം കാര്‍ നന്നാക്കിയിട്ട് വരാമെന്ന് പറഞ്ഞാണ് പ്രാണേഷ്‌കുമാര്‍ പോയത്. എന്നാല്‍ പിന്നീട് അവന്‍ മടങ്ങിവന്നില്ല. അഞ്ചാം ദിവസം ഞെട്ടിക്കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നു. ഗുജറാത്ത് മുഖ്യമന്ത്രിയെ വധിക്കാനെത്തിയ മകനേയും മറ്റ് മൂന്നു പേരേയും പോലിസ് വെടിവെച്ചുകൊന്നുവെന്ന പത്രവാര്‍ത്തയാണ് അറിയാന്‍ കഴിഞ്ഞത്.
'സാറിന്റെ മകന്‍ ഇവിടെ ടയര്‍ പഞ്ചര്‍ ഒട്ടിക്കാനെത്തിയരുന്നു. ഈ സമയം ബ്രൗണ്‍ ഷൂവണിഞ്ഞ രണ്ട് പേരെത്തി അദ്ദേഹത്തെ മാറ്റി നിര്‍ത്തി സംസാരിക്കുകയും പിന്നീട് കൂട്ടികൊണ്ടുപോവുകയും ചെയ്തതായി' ടയര്‍ കടയുടമ പിന്നീട് എന്നോട് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം പുറത്ത് പറയാന്‍ അദ്ദേഹത്തിന് ധൈര്യമുണ്ടായിരുന്നില്ല. 'സാറെ ഞാന്‍ ഇനിയും ജീവിക്കേണ്ടത് ഈ ഭൂമിയിലല്ലേ, പിന്നെങ്ങനെയാണ് ഞാന്‍ ഇത് മറ്റുള്ളവര്‍ക്ക് മുന്നില്‍ തുറന്ന് പറയുന്നത് എന്നായിരുന്നു' ടയര്‍ കടക്കാരന്‍ പറഞ്ഞത്.
ഏറ്റുമുട്ടലും പോലിസുകാരന്റെ വെളിപ്പെടുത്തലും
ഇശ്‌റത്ത് ജഹാനെ മുംബൈയില്‍ നിന്നാണ് പോലിസ് പിടികൂടിയത്. ഇതിന് ശേഷമാണ് പ്രാണേഷ്‌കുമാറിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. രണ്ട് പേരെയും ഗുജറാത്തില്‍ തന്നെയുള്ള ഒരു ഫാം ഹൗസിലെത്തിച്ച് ചോദ്യം ചെയ്തു. മൂന്ന് ദിവസവും ഉറങ്ങാന്‍ പോലും അനുവദിക്കാതെയായിരുന്നു ചോദ്യം ചെയ്യല്‍. നാലാംദിനമാണ് പോലിസുകാരന്‍ ഇശ്‌റത്തിന് നേരെ അതിക്രമം നടത്താന്‍ തുനിഞ്ഞത്. പ്രാണേഷ് ഇതിനെ ചോദ്യം ചെയ്‌തെങ്കിലും അതിക്രമം തുടര്‍ന്നു. ഒടുവില്‍ പോലിസുകാരും പ്രാണേശും തമ്മില്‍ സംഘട്ടനവും ഉണ്ടായി. ഇതിനിടയിലാണ് പോലിസുകാര്‍ പ്രാണേശിന്റൈ കൈ അടിച്ചൊടിച്ചത്. പോലിസുകാരുടെ മര്‍ദ്ദനത്തില്‍ കൈ അറ്റുതൂങ്ങിയ നിലയിലായിരുന്നു. അവശനായ പ്രാണേശ് മരണപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് പ്രാണേശിനേയും ഇശ്‌റത്ത് ജഹാനേയും നീല ഇന്റിക്ക കാറില്‍ കോട്ടാര്‍പൂര്‍ വാട്ടര്‍ വര്‍ക്‌സിലെത്തിച്ചു. കാറില്‍ നേരത്തെ പെറ്റി കേസില്‍ പോലിസ് കസ്റ്റഡിയിലെടുത്ത അംജദ് അലി റാണയേയും സീഷാന്‍ ജോഹറും ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് പോലിസ് തുരുതുരാ വെടിവെയ്പ്പായിരുന്നു. സത്യത്തില്‍ അവരുടെ മൃതദേഹത്തിലാണ് പോലിസുകാര്‍ വെടിവച്ചത്. മരണം നടന്ന് 8-10 മണിക്കൂറിന് ശേഷമാണ് വെടിവെയ്പ്പുണ്ടായത്. പ്രാണേഷിനെ പിടികൂടുമ്പോള്‍ ഉണ്ടായിരുന്ന ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ ഇക്കാര്യം പിന്നീട് തന്നോട് രഹസ്യമായി വെളിപ്പെടുത്തിയിരുന്നതായി ഗോപിനാഥന്‍പിള്ള പറയുന്നു. ഇശ്‌റത്ത് ജഹാന് നേരെയുണ്ടായ പോലിസ് അതിക്രമം തടഞ്ഞപ്പോള്‍ ക്രൂരമായി മര്‍ദ്ദനമേറ്റ പ്രാണേശ് ഇനി ജീവിച്ചിരുന്നാള്‍ പ്രശ്‌നമാകുമെന്ന ഭയമായിരിക്കാം വ്യാജ ഏറ്റുമുട്ടലിലേക്ക നയിപ്പിച്ചതിന് പിന്നിലെന്ന സംശയവും ഈ പിതാവിനുണ്ട്.
പ്രാണേശ്കുമാറിനൊപ്പം ജോലിചെയ്തിരുന്നയാളുടെ മകളാണ് ഇശ്‌റത്ത് ജഹാന്‍. ഇവരുടെ പിതാവ് ഏണിയില്‍ നിന്നും വീണ് കിടപ്പിലായതോടെ ചെറിയ സഹായങ്ങള്‍ പ്രാണേശ് ഈ കുടുംബത്തിന് ചെയ്തിരുന്നു. സ്വന്തം സഹോദരിയെ പോലെ കണ്ടിരുന്ന ഇശ്‌റത്തിന്റെ പഠനചെവലിനുള്ള തുകയും പ്രാണേശ് നല്‍കിയിരുന്നു. അല്ലാതെ ഇശ്‌റത്തും പ്രാണേശും തമ്മില്‍ മറ്റൊരുവിധ ബന്ധവും ഇല്ലായിരുന്നതായി ഗോപിനാഥന്‍പിള്ള പറയുന്നു.
മുകുന്ദന്‍ സി മേനോനും നിയമ പോരാട്ടങ്ങളും
മുകുന്ദന്‍ സി മേനോന്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ ഇന്നും ഗോപിനാഥന്‍പിള്ളയുടെ കണ്ണുകള്‍ നിറയും. തന്റെ മകന്‍ തീവ്രവാദിയായിരുന്നില്ലെന്ന് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ കാരണം മുകുന്ദന്‍ സി മേനോനായിരുന്നുവെന്നാണ് ഈ വൃദ്ധന്റെ പക്ഷം.
ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിക്കാനെത്തിയ നാല്‍വര്‍ സംഘത്തെ ഏറ്റുമുട്ടലിലോട് ഗുജറാത്ത് പോലിസ് കൊലപ്പെടുത്തിയ വാര്‍ത്ത പുറത്ത് വന്ന കാലം. തന്നോട് ആദരവും ബഹുമാനവും സ്‌നേഹവും കാണിച്ചിരുന്നവര്‍ പോലും ഗുജറാത്ത് ഏറ്റുമുട്ടലില്‍ കൊല്ലപ്പട്ട 'തീവ്രവാദിയുടെ' പിതാവ് എന്ന കോണിലൂടെയാണ് നോക്കി കണ്ടത്. മകന്‍ തീവ്രവാദിയല്ലെന്ന് ഉറച്ച് വിശ്വാസമുണ്ടെങ്കിലും അത് ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താന്‍ കഴിയാതെ നിസ്സഹായനായി ചാരുംമൂട്ടിലെ വീട്ടില്‍ മൂത്ത മകനോടൊപ്പം താമസിക്കുന്ന സമയത്താണ് ഒരു ദിവസം മുകുന്ദന്‍ സി മേനോന്റെ നേതൃത്വത്തില്‍ ഒരു സംഘം സി.എച്ച്.ആര്‍.ഒ(ഇപ്പോഴത്തെ എന്‍.സി.എച്ച്.ആര്‍.ഒ) പ്രവര്‍ത്തകര്‍ വീട്ടിലെത്തുന്നത്. അങ്ങയുടെ മകന്‍ നിരപരാധിയാണ് ഞങ്ങള്‍ക്കറിയാമെന്ന മുകുന്ദന്‍ സി മേനോന്റെ വാക്കുകള്‍ എനിക്ക് ഊര്‍ജം പകര്‍ന്നു. എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തതോടെ കേസുമായി രംഗത്തിറങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
അതിനിടെ കേസന്വേഷണം ആവശ്യപ്പെട്ട് ആന്റണിക്കും വി എസ് അച്യുതാനന്ദനുമെല്ലാം നിവേദനം നല്‍കിയെങ്കിലും അവര്‍ ഒരു പുഞ്ചിരിയോടെ അത് സ്വീകരിച്ചതല്ലാതെ ഫലമൊന്നും ഉണ്ടായിട്ടില്ല.
ഇതിന് ശേഷം മേനോന്‍ സാര്‍ ഡല്‍ഹിയിലുള്ള സുമാ ജോസന്‍ എന്ന മനുഷ്യാവകാശ പ്രവര്‍ത്തകയെ പരിചയപ്പെടുത്തുകയും ഇവര്‍ വഴി സീനിയര്‍ അഭിഭാഷകനായ മുകുല്‍സിന്‍ഹയെ കാണുകയും ചെയ്തു. ഇങ്ങനെയാണ് സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഈ സമയം തന്നെ ഇശ്‌റത്ത് ജഹാന്റെ മാതാവ് ഗുജറാത്ത് കോടതിയിലും കേസ് ഫയല്‍ ചെയ്തു. ഇതിനിടെയാണ് സമാനമായ രണ്ട് കേസുകള്‍ രണ്ട് കോടതിയിലെത്തിയ വിവരം ഗുജറാത്ത് സര്‍ക്കാരിന്റെ അഭിഭാഷകന്‍ സുപ്രിം കോടതിയെ ധരിപ്പിക്കുന്നതും കേസ് ഗുജറാത്ത് കോടതിയിലേക്ക് മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിടുകയും ചെയ്തത്. കേസ് ഗുജറാത്തിലേക്ക് മാറ്റിയതോടെ ഞാന്‍ ഭയത്തിലായിരുന്നു. തന്റെ മകനെ കൊന്നവരുടെ നാട്ടില്‍ കേസ് എങ്ങനെ നിലനില്‍ക്കും. എന്നാല്‍ അവിടേയും മുകുന്ദന്‍ സി മേനോന്‍ ഏര്‍പ്പെടുത്തിയ വക്കീല്‍ തുണച്ചു. എല്ലാ സഹായങ്ങളും മുകുല്‍സിന്‍ഹയും അദ്ദേഹത്തിന്റെ ജൂനിയര്‍ അഭിഭാഷകരും ചെയ്തു തന്നെ.
മരിക്കുന്നതിന് മുമ്പ് മുകുന്ദന്‍ സി മേനോന്‍ പല തവണ വീട്ടിലെത്തിയിട്ടുണ്ട്. എന്നാല്‍ ഒരു ബീഡി പോലും പ്രതിഫലം വാങ്ങാന്‍ അദ്ദേഹം തയ്യാറായിരുന്നില്ലെന്ന് ഗോപിനാഥന്‍ പിള്ള സ്മരിക്കുന്നു. മുകുന്ദന്‍ സി മേനോന്റെ മരണ ശേഷം സി.എച്ച്.ആര്‍.ഒയുടെ പ്രവര്‍ത്തകര്‍ നിയമസഹായങ്ങള്‍ തുടരുകയും ചെയ്തു.
കേസിന്റെ ആവശ്യത്തിനായി ആദ്യ തവണ ഒറ്റയ്ക്ക് ഗുജറാത്തിലെത്തിയ ഞാന്‍ ഒരു ഹോട്ടലില്‍ റൂമെടുത്തു. വിവരം അറിഞ്ഞ വക്കീല്‍ ഉടന്‍ തന്നെ അവിടെ നിന്നും എന്നെ മാറ്റുകയാണ് ചെയ്തത്. താന്‍ റൂമെടുത്ത ഹോട്ടല്‍ നില്‍ക്കുന്ന പ്രദേശം സംഘപരിവാര സ്വാധീനമുള്ളതാണ്. അതാണ് അദ്ദേഹത്തെ ഭയപ്പെടുത്തിയത്. പിന്നീട് പല തവണ കേസിന്റെ ഭാഗമായി ഗുജറാത്തിലെത്തിയപ്പോഴും രണ്ട് വക്കീലന്‍മാരെ എന്റെ ഒപ്പം അദ്ദേഹം അയക്കുമായിരുന്നു. എന്റെ സുരക്ഷക്കായി.
സത്യത്തിന് വേണ്ടി നിലനില്‍ക്കുന്ന ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഉള്ളിടത്തോളം കാലം എനിക്ക് വിജയം നേടാന്‍ കഴിയുമെന്ന് ഉറപ്പുണ്ടായിരുന്നു.
പ്രാണേഷ് കുമാറിനെ പോസ്റ്റുമാര്‍ട്ടം ചെയ്തത് അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘമായിരുന്നു. പ്രലോഭനങ്ങളില്‍ വഴങ്ങാതെ അവര്‍ തങ്ങളുടെ ജോലികള്‍ ചെയ്തതിനാല്‍ ഇന്നും സത്യം നിലനില്‍ക്കുന്നു. പ്രാണേഷ്‌കുമാര്‍ കൊല്ലപ്പെട്ടതെങ്ങനെയെന്ന് പോസ്റ്റുമാര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായി വിവരിച്ചിരുന്നു.
കേസ് ഗുജറാത്ത് ഹൈക്കോടതിയിലിരിക്കെ കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് എസ് പി തമങ്ങ് നടത്തിയ അന്വേഷണത്തില്‍ പ്രാണേഷ്‌കുമാറും മറ്റുള്ള മൂന്നു പേരും കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന് കണ്ടെത്തി. എസ് പി തമങ്ങിന്റെ ഈ റിപോര്‍ട്ടാണ് മോഡി സര്‍ക്കാരിനേറ്റ ആദ്യ തിരിച്ചടി. റിപോര്‍ട്ടിനെതിരെ സുപ്രിം കോടതിയെ സമീപിച്ച ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രിം കോടതി ചോദിച്ചത് ഈ കേസിന് പിറകെ നടക്കാന്‍ ഒരു സര്‍ക്കാരിന് നാണമില്ലേയെന്നായിരുന്നു. സത്യസന്തനായ എസ് പി തമങ് സത്യങ്ങള്‍ വെളിച്ചത്ത് കൊണ്ടുവന്നത് കൊണ്ടാകാം ഇന്ന് അദ്ദേഹം പഴയ സ്ഥാനത്ത് ഇല്ല. അടുത്തിടെ കേസിന്റെ ആവശ്യത്തിനായി ഗുജറാത്തിലെത്തിയപ്പോള്‍ തമങിനെ കാണാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ഇവിടെ നിന്നും സ്ഥലം മാറ്റിയതായുള്ള വിവരമാണ് ജീവനക്കാരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്.
ജുഡീഷ്യല്‍ അന്വേഷണത്തിന് ശേഷം കോടതി പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയെങ്കിലും പല ഉദ്യോഗസ്ഥരും വിവിധ കാരണങ്ങള്‍ പറഞ്ഞ് അന്വേഷണത്തില്‍ നിന്നും പിന്‍മാറുകയാണുണ്ടായത്. ഒടുവില്‍ ആര്‍ ആര്‍ വര്‍മ്മയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇപ്പോള്‍ സത്യം പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.
പ്രാണേശ്കുമാര്‍ എങ്ങനെ ജാവേദ് ശെയ്ഖായി
പൂനൈ ശിവാജി നഗറിലെ മഹേശ്വരി എന്‍ജിനീയറിങ് കമ്പനിയിലെ സൂപ്പര്‍വൈസറായി ഗോപിനാഥന്‍പിള്ള സേവനമനുഷ്ടിച്ചിട്ടുണ്ട്. പൂനൈയില്‍ ഭാര്യയ്ക്കും മക്കളോടൊപ്പം വിശ്രാന്തവാടിയിലായിരുന്നു താമസം. അവിടെ അയല്‍വാസിയാണ് സാജിദ ഷെയ്ക്കിന്റെ കുടുംബം. അന്ന് സാജിദ ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലമായിരുന്നു. അയല്‍വാസികളായതുകൊണ്ട് തന്നെ അവരുടെ വീട്ടുകാര്‍ ഞങ്ങളുടെ വീട്ടിലും തിരിച്ചും പോകുമായിരുന്നു. ഇടയ്‌ക്കെപ്പോഴോ പ്രാണേശ്കുമാറും സാജിദയും പ്രണയത്തിലായി. എന്നാല്‍ ഞാന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. അവിടെ നിന്ന് ജോലി മതിയാക്കി നാട്ടിലെത്തിയപ്പോഴും മകന് അവിടെ മറ്റൊരു കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു. ഇതിനിടെ അവര്‍ തമ്മിലുള്ള വിവാഹവും നടന്നു. കല്യാണം കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം ഒരു ബന്ധുവിന്റെ കല്യാണത്തിന് നാട്ടില്‍ വന്ന ശേഷം മടങ്ങി പോവുമ്പോള്‍ കായംകുളത്തുള്ള കുഞ്ഞമ്മയുടെ വീട്ടിലെത്തി ഒന്നര വയസുള്ള ആണ്‍കുട്ടിയ്ക്ക് ഒരു ഉടുപ്പം തൈയ്ച്ചുകൊണ്ടാണ് പോയത്. ഇത് ആര്‍ക്കാണെന്ന് ചോദിച്ചപ്പോഴാണ് ഇസ്‌ലാം മതം സ്വീകരിക്കുകയും ജാവീദ് ശെയ്ഖ് എന്ന് പേര് മാറിയതായും വിവാഹം കഴിഞ്ഞതായുമുള്ള കാര്യം പറഞ്ഞത്.
വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഒരു വിശമം ഉണ്ടായെങ്കിലും അവനിഷ്ടപ്പെട്ട കുട്ടിയെ കല്യാണം കഴിച്ചു, അതിന് എന്തിനാണ് വിശമിക്കുന്നതെന്ന ചോദ്യമാണ് മനസില്‍ വന്നത്. എപ്പോഴായാലും അവന്‍ സുഖമായി ഇരിക്കണം.
ഇതിന് ശേഷം അമ്മയുടെ ആഗ്രഹപ്രകാരം ഭാര്യയും മക്കള്‍ക്കുമൊപ്പം അവന്‍ നാട്ടിലെത്തിയിരുന്നു. മാതാവ് സരസ്വതി ഭായി മരിച്ചപ്പോള്‍ പ്രാണേശ്കുമാര്‍ ഗള്‍ഫിലായതിനാല്‍ സാജിദയും മക്കളും വീട്ടിലെത്തുകയും രണ്ട് മാസം തങ്ങിയ ശേഷവുമാണ് മടങ്ങിയത്.
പ്രാണേശ്കുമാര്‍ കൊല്ലപ്പെട്ട ശേഷം സാജിദയ്ക്ക് അവിടെ സ്‌കൂളിലുണ്ടായിരുന്ന വൈസ് പ്രിന്‍സിപ്പല്‍ ജോലി നഷ്ടപ്പെട്ടിരുന്നു. രണ്ടാം ക്ലാസുകാരനായ മൂത്ത മകനെ സംഘപരിവാര സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്നും പുറത്താക്കുകയും ചെയ്തു. തുടര്‍ന്ന് ഞാന്‍ പോയി അവരെ കൂട്ടികൊണ്ടുവരുകയും ഇവിടെ സ്‌കൂളില്‍ ഒരു വര്‍ഷം പഠിപ്പിക്കുകയും ചെയ്തു. ഇപ്പോള്‍ നാട്ടിലുണ്ടായിരുന്ന റബര്‍ തോട്ടം വിറ്റ് അവര്‍ക്കവിടെ മൂന്ന് മക്കള്‍ക്കായി മൂന്ന് ഫഌറ്റുകളും വാങ്ങി നല്‍കി. വ്യാജ ഏറ്റുമുട്ടലിലൂടെയാണ് പ്രാണേഷ്‌കുമാര്‍ കൊല്ലപ്പെട്ടതെന്ന കണ്ടെത്തല്‍ ഉണ്ടായതോടെ അവര്‍ ആശ്വാസത്തിലാണ്. നീണ്ട കാലം 'ഒരു തീവ്രവാദിയുടെ ഭാര്യയെന്ന് ' മുദ്രകുത്തപ്പെട്ടവര്‍ക്ക് ലഭിക്കുന്ന ഒരു ആശ്വാസമാണല്ലോ അത്. കഴിഞ്ഞ പെരുന്നാളിന് അവര്‍ നാട്ടിലെത്തിയരുന്നതായും പിള്ള ഓര്‍ക്കുന്നു.
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍
പ്രാണേഷ്‌കുമാറെന്ന ജാവേദ് ശെയ്ഖും നാലു പേരും വ്യാജ ഏറ്റമുട്ടലിലൂടെയാണ് കൊല്ലപ്പെട്ടതെന്ന് മജിസ്‌ട്രേറ്റ് തല അന്വേഷണ റിപോര്‍ട്ടും കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘ(എസ്.ഐ.ടി)ത്തിന്റെ റിപോര്‍ട്ടും പുറത്ത് വന്നെങ്കിലും ഗോപിനാഥന്‍പിള്ളയ്ക്ക് ഗുജറാത്ത് പോലിസിനോട് ചില ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. മോഡിയെ വധിക്കാനെത്തിയ നാല് പേര്‍ അതും ലഷ്‌കറെ തൊയ്ബയുടെ പരിശീലനം ലഭിച്ച ഭീകരര്‍, ഇവരെ കൊലപ്പെടുത്തിയതെന്ന് വീമ്പ് പറയുന്ന ഗുജറാത്ത് പോലിസെ ഭീകരരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുമ്പോള്‍ മറുഭാഗത്തുള്ള പോലിസുകാരുടെ ഷര്‍ട്ടിന് കീറല്‍ പോലും സംഭവിച്ചില്ലേ? അര മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ ഭീകരരെ വധിക്കുമ്പോള്‍ കുറഞ്ഞത് ഒരു മുറിവെങ്കിലും ഉണ്ടാവണ്ടെ? പ്രാണേഷ്‌കുമാറിനൊപ്പം കൊല്ലപ്പെട്ടതില്‍ അംജദ് അലി റാണ, സീഷാന്‍ ജോഹര്‍ എന്നിവര്‍ പാക്കിസ്ഥാനികളാണെന്നാണ് പോലിസ് പറഞ്ഞത്. ഇതിന് തെളിവായി കാണിക്കുന്നത് അവരുടെ പോക്കറ്റില്‍ നിന്നും കണ്ടെത്തിയ ഇംഗ്ലീഷിലുള്ള ഒരു കടലാസ് മാത്രമാണ്. ഇതിന് എന്ത് ആധികാരികതയാണ് ഉള്ളത്. പെറ്റി കേസില്‍ പിടികൂടിയവരെ കൊടുംഭീകരരാക്കി കൊലപ്പെടുത്തിയ ഗുജറാത്ത് പോലിസ് മറുപടി പറയണം. നാല്‍വര്‍ സംഘത്തെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയപ്പോള്‍ അവരില്‍ നിന്നും പിടിച്ചെടുത്തത് ഒരു തോക്കും കുറച്ച് സ്‌ഫോടക വസ്തുക്കളുമാണെന്നാണ് പോലിസ് അറിയിച്ചത്. ഇസഡ് കാറ്റഗറി സുരക്ഷയുള്ള നരേന്ദ്ര മോഡിയെ വധിക്കാന്‍ ഒരു തോക്കും അല്‍പ്പം സ്‌ഫോടക വസ്തുക്കളും മാത്രം മതിയോ?
ഏറ്റുമുട്ടലിന് നേതൃത്വം നല്‍കിയ ഐ.പി.എസ് ഉദ്യോഗസ്ഥനായ ഡി ജി വന്‍സാര ഇന്ന് സുഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടലില്‍ കേസില്‍ ജയിലില്‍ ശിക്ഷ അനുഭവിക്കുകയാണ്. വന്‍സാര ഗുജറാത്ത് പോലിസിലുണ്ടായിരുന്ന 2002 മുതല്‍ 2007 വരെയുള്ള കാലഘട്ടത്തില്‍ 21 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് നടന്നത്. ഇതെല്ലാം തന്നെ നടത്തിയത് മോഡിയെ വധിക്കാനെത്തിയ ഭീകരരെ കൊലപ്പെടുത്തിയെന്ന പേരിലാണ്. എന്നാല്‍ 2007ന് ശേഷം മോഡിയെ വധിക്കാന്‍ ആരും എത്തിയില്ലേ?.....സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി ഓരോ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും നടത്തിയ വന്‍സാരയെ പോലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഗോപിനാഥന്‍പിള്ളയുടെ ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യതയുണ്ട്.
എന്നാല്‍ ഉത്തരം കിട്ടാത്ത ഏറ്റവും പ്രധാനമായ ചോദ്യം ഇന്നും നിലനില്‍ക്കുന്നു. അതിനാണ് ഉത്തരം കണ്ടെത്തേണ്ടത്. പ്രാണേഷ്‌കുമാറിനേയും ഇശ്‌റത്ത് ജഹാനേയും അംജദ് അലി റാണയേയും സീഷാന്‍ ജോഹറിനേയും എന്തിന് വേണ്ടി കൊലപ്പെടുത്തി ?
THIS ARTICLE PUBLISHED IN THEJAS DAILY ON 2011 NOVEMBER 27 SUNDAY SUPPLIMENT